തിരുവനന്തപുരം: താനൊരിക്കലും കേരളത്തിലെ കര്‍ഷകരെ തളളിപ്പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിച്ചതെന്നും അന്ന് പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമെടുത്താണ് മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തിയതെന്നും സജി ചെറിയാന്‍ പറഞ്ഞു. കൃഷിയെ ഏറ്റവും സ്‌നേഹിക്കുന്ന മികച്ച കര്‍ഷകനുളള അവാര്‍ഡ് നേടിയ ആളാണ് താനെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദിന്റെ മരണം ദുഖകരമാണ്. പക്ഷെ അതില്‍ സര്‍ക്കാരിന് ഒരു റോളുമില്ല. കേരളത്തില്‍ കൃഷി പാടില്ലെന്ന് ഞാന്‍ പറഞ്ഞതായി വരുത്തിത്തീര്‍ത്തു. കേരളത്തില്‍ ഏറ്റവുമാദ്യം സമ്പൂര്‍ണ്ണ തരിശുരഹിത മണ്ഡലമായി മാറിയത് ചെങ്ങന്നൂരാണ്. അന്ന് ഞാന്‍ ചെങ്ങന്നൂര്‍ എംഎല്‍എയാണ്. രണ്ടായിരത്തിലധികം ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കി. അന്ന് യുഡിഎഫിന്റെ ഒരു നേതാവ് പാടശേഖര സമിതിയെ കയ്യിലെടുത്ത് കൃഷി ചെയ്യില്ലെന്ന് പറഞ്ഞു. തമിഴ്‌നാട്ടുകാര്‍ മാത്രം കൃഷി ചെയ്ത് ജീവിച്ചാല്‍ മതിയോ എന്നാണ് ഞാന്‍ അന്ന് ചോദിച്ചത്. അതിനെയാണ് ഇപ്പോള്‍ വളച്ചൊടിച്ചത്. പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം വേണമെങ്കില്‍ പരിശോധിക്കാം'- മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ കൃഷി മന്ത്രി പി പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിയിലായിരുന്നു സജി ചെറിയാന്‍ കര്‍ഷകര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. 'കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടില്‍ അരിയുളളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ട്. അതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല'- എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.