തൃശ്ശൂർ: എതിർ ശബ്ദങ്ങൾ ഉയർത്തുന്ന എഴുത്തുകാരെ അടിച്ചമർത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ ഇന്ത്യയിലുളളതെന്ന് എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. സമൂഹം അപകടകരമായ സാഹചര്യത്തിലേക്ക് പോവുകയാണെന്നും രാജ്യത്ത് അസഹിഷ്ണുതയുടെ അധിനിവേശം നടക്കുകയാണെന്നും എംടി അഭിപ്രായപ്പെട്ടു. തൃശൂരിൽ തെക്കേമഠത്തിന്റെ ശങ്കരപത്മം പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പെരുമാൾ മുരുകൻ എന്ന കലാകാരന് സമൂഹത്തിൽ നിന്നുള്ള സമ്മർദം കൊണ്ട് എഴുത്ത് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യവും കലാ സൃഷ്ടിയും ഇല്ലാതാക്കുമെന്ന് സമൂഹം മനസ്സിലാക്കണം. കേന്ദ്രം എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നത് കാണുമ്പോൾ ജർമനിയിലെ നാസി ഭരണമാണ് ഓർമ വരുന്നത്. ഇന്ത്യയ്ക്ക് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല'-എംടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു മതഗ്രന്ഥങ്ങളും മനുഷ്യരെ കൊല്ലാൻ പറഞ്ഞിട്ടില്ലെന്നും മതമെന്നാൽ അഭിപ്രായമെന്നാണ് അർത്ഥമാക്കുന്നതെന്നും എം ടി പറഞ്ഞു. മത പണ്ഡിതരും പ്രവാചകനും പരസ്പര സ്നേഹത്തിനും സൗഹൃദത്തിനുമാണ് ജീവിതത്തിൽ മുൻഗണന നൽകിയിരുന്നത്. ഒരു ജീവനെടുക്കാനോ അക്രമം നടത്താനോ പറഞ്ഞിട്ടില്ല. യഥാർത്ഥ മതവിശ്വാസികൾ ഇത്തരം പ്രവണതകൾക്കെതിരെ പൊരുതണം. എല്ലാ മതങ്ങൾക്കും ഒരു താത്ത്വികമായ ഭാവവും തത്വ ചിന്തയുമുണ്ട്. അതാണ് സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.