തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ലെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വേലിയേറ്റ മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുമാറ്റിയതാണെന്നും സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ അസംബന്ധ പ്രചാരണങ്ങള്‍ നടത്തരുതെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് നടന്ന നവകേരള സദസിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കഴിഞ്ഞ ദിവസം ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നുവെന്ന് കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രത്തില്‍ വാര്‍ത്തയും കാര്‍ട്ടൂണും കണ്ടു. എന്ത് അടിസ്ഥാനത്തിലാണ് ആ വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല. തീരദേശ മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചത്. എല്ലാ സുരക്ഷാ മുന്‍കരുതലുകളുമെടുത്ത് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി രൂപീകരിച്ചാണ് നിര്‍മ്മിച്ചത്. ചാവക്കാട്ടെ വാര്‍ത്ത കണ്ടപ്പോള്‍ അവിടുത്തെ എംഎല്‍എയെ വിളിച്ചു. വേലിയേറ്റ സമയത്ത് അഴിച്ചുമാറ്റാനും പിന്നീട് കൂട്ടിയോജിപ്പിക്കാനും കഴിയുന്ന രീതിയിലാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോള്‍ തന്നെ ബ്രിഡ്ജിലേക്കുളള പ്രവേശനം തടയുകയും അഴിച്ചുമാറ്റാനുളള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് കണ്ട ചിലര്‍ വീഡിയോ എടുക്കുകയും വാര്‍ത്തയാക്കുകയുമായിരുന്നു'-മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശക്തമായ വേലിയേറ്റത്തില്‍ ബ്ലാങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നെന്നും ബ്രിഡ്ജ് കഷ്ണങ്ങളായി അഴിച്ചെടുത്ത് കരയിലേക്ക് മാറ്റിയെന്നുമായിരുന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ ശക്തമായ തിരയില്‍ ബ്രിഡ്ജിനെ പരസ്പരം ബന്ധിപ്പിക്കുന്ന കൊളുത്തുകള്‍ വേര്‍പെട്ട് ഒരുഭാഗം കരയിലും മറുഭാഗം കടലിലുമായി കിടന്നെന്നും കമ്പിയിട്ടും ട്രാക്ടറുകള്‍ ഉപയോഗിച്ച് കെട്ടിവലിച്ചുമാണ് ബ്രിഡ്ജിന്റെ കഷ്ണങ്ങള്‍ കരയ്ക്കു കയറ്റിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.