ഭോപ്പാൽ: ബിജെപി ജയിക്കുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോൾ ഫലങ്ങളെ ചോദ്യം ചെയ്ത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്. അഭിപ്രായ സര്‍വ്വേകള്‍ വോട്ടെണ്ണുന്ന ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും ബിജെപി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും. ചില എക്‌സിറ്റ് പോൾ ഫലങ്ങള്‍ തെറ്റാണ്. ഇത് കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കാനും തെറ്റായ അന്തരീക്ഷം സൃഷ്ടിച്ച് ഓഫീസർമാരെ സമ്മർദ്ദത്തിലാക്കാനും വേണ്ടിയാണ്. ഈ ഗൂഢാലോചന വിജയിക്കാൻ പോകുന്നില്ല'- കമല്‍നാഥ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്ലാ കോൺഗ്രസ് പ്രവർത്തകരും പൂർണ്ണ ശക്തിയോടെ രംഗത്തിറങ്ങണമെന്നും ഭാരവാഹികളും മുന്നണി സംഘടനാ തലവന്മാരും വോട്ടെണ്ണൽ പ്രക്രിയ സുതാര്യമാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തന്നോട് നേരിട്ട് സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
'കോണ്‍ഗ്രസ് ജയിക്കും. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണ്. ഡിസംബർ മൂന്നിന് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വരും. വോട്ടെണ്ണലിൽ കൃത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച ശേഷം നടപടിയുണ്ടാകും'-കമൽ നാഥ് കൂട്ടിച്ചേർത്തു.