തൃശൂർ: ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി ആളുകൾ റൂമിനായി സ്‌കൂളുകളിലേക്ക് കയറിവരുന്ന സ്ഥിതിയാണുളളതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതോടെ സംസ്ഥാനത്തെ സ്‌കൂളുകളുടെ മുഖം തന്നെ മാറിയെന്നും അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുളള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ നവകേരളാ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അയ്യായിരം കോടി രൂപയാണ് കേരളത്തിലെ സ്‌കൂളുകൾക്കുവേണ്ടി മുടക്കിയത്. ഇവിടെയുളള പ്രായംചെന്നവർക്കൊക്കെ ഒരിക്കൽക്കൂടി സ്‌കൂളിൽ ചെന്നിരിക്കാൻ തോന്നും. കുടുംബശ്രീയുടെ ആൾക്കാർ പലരും ഇപ്പോൾ സ്‌കൂളിൽ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞത്. പലരും റോഡ് സൈഡിലുളള കെട്ടിടങ്ങൾ കണ്ട് ഫൈവ് സ്റ്റാർ ഹോട്ടലാമെന്ന് തെറ്റിദ്ധരിച്ച് റൂം ചോദിച്ച് സ്‌കൂളുകളിലേക്ക് കയറിച്ചെല്ലുകയാണ്'-മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണ്. എയ്ഡഡ് മേഖലയിലും സർക്കാർ മേഖലയിലും പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സർക്കാരിനുളളത്. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. അത് വീണ്ടും അൺ എയ്ഡഡ് മേഖലയിൽ കൊണ്ടുവരാൻ ശ്രമിക്കരുത്. അങ്ങനെ ശ്രമിച്ചാൽ കർശന നിലപാട് സ്വീകരിക്കും. അനാവശ്യമായി കുട്ടികളിൽ നിന്ന് പണം പിരിക്കാനോ സാമ്പത്തിക ബുദ്ധിമുട്ട് വരുത്താനോ പാടില്ല'- മന്ത്രി കൂട്ടിച്ചേർത്തു.