തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ ഡോക്ടര്‍ ഇ എ റുവൈസ് അറസ്റ്റില്‍. വ്യാഴാഴ്ച രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു ഇയാള്‍. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തന്‍റെ ഫോണിലെ വിവരങ്ങളെല്ലാം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. ഈ ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറും.
ഇരുവരുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നെന്നും ഭീമമായ സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് നല്‍കാന്‍ കഴിയാതായതോടെ റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നും ഷഹനയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. വിവാഹം മുടങ്ങിയതിലുള്ള വിഷമത്തെ തുടര്‍ന്നാണ് ഷഹന ആത്മഹത്യ ചെയ്തത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം എന്നിവയാണ് റുവൈസിനെതിരെ ചുമത്തിയ വകുപ്പുകള്‍.
150 പവന്‍ സ്വര്‍ണ്ണവും, 5 ഏക്കർ ഭൂമിയും ബി എം ഡബ്ല്യു കാറുമായിരുന്നു റുവൈസിന്‍റെ കുടുംബം സ്ത്രീധനമായി ചോദിച്ചത്. എന്നാല്‍ 50 പവൻ സ്വർണവും 50 ലക്ഷം രൂപയുടെ സ്വത്തും കാറും നൽകാമെന്ന് ഷഹനയുടെ കുടുംബം അറിയിച്ചു. പക്ഷെ റുവൈസിന്‍റെ പിതാവ് കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഷഹനയുടെ കുടുംബം സമ്മർദത്തിലായി. പിന്നാലെ റുവൈസും കുടുംബവും വിവാഹത്തില്‍നിന്നും പിന്മാറുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജിനു സമീപത്തെ ഫ്ലാറ്റില്‍ അബോധാവസ്ഥയില്‍ ഷഹനയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷഹനയുടെ മുറിയില്‍ നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിരുന്നു. 'എല്ലാവര്‍ക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്' എന്നായിരുന്നു കുറിപ്പില്‍. കുറിപ്പ് കണ്ടെടുത്തതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു നേരത്തെ കേസെടുത്തിരുന്നു. വെഞ്ഞാറമൂട് മൈത്രി നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജലീല ബീവിയുടെയും മകളാണ് ഷഹന.
കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്റായിരുന്നു റുവൈസ്. റുവൈസിനെ സ്ഥാനത്തുനിന്നു നീക്കിയതായി സംഘടന അറിയിച്ചു. സ്ത്രീധനമാണ് ഷഹനയുടെ മരണത്തിനു പിന്നിലെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണ റിപ്പോർട്ട് നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഷഹനയുടെ വീടു സന്ദർശിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി ചെയർമാൻ എ. എ. റഷീദ് അറിയിച്ചു.