ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി അനുമുല രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ റെഡ്ഡിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റെഡ്ഡിയെകൂടാതെ മല്ലു ഭട്ടി വിക്രമർക്ക ഉപ മുഖ്യമന്ത്രിയായും ഗദ്ദം പ്രസാദ് കുമാര്‍ സ്പീക്കറായും മറ്റ് മന്ത്രിമാരായി ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, പൊന്നം പ്രഭാകർ, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദർ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വര റാവു, കൊണ്ട സുരേഖ, ജൂപള്ളി കൃഷ്ണറാവു എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് രേവന്ത് റെഡ്ഡി വരുന്നത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, 1992-ൽ കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഡിയുടെ അനന്തിരവൾ ഗീത റെഡ്ഡിയെ വിവാഹം കഴിച്ചു. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ എബിവിപിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കുടുംബത്തിന്റെ കൃഷി, റിയൽ എസ്റ്റേറ്റ് മേഖലയിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. 2001-ൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) രൂപീകരിച്ചപ്പോള്‍ അദ്ദേഹം കെ.ചന്ദ്രശേഖർ റാവുവിന്റെ കൂടെ നിന്നു. പിന്നീട് തെലുങ്കുദേശം പാർട്ടി (ടിഡിപി) യിലെത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2009ലും 2014ലും ടിഡിപി ടിക്കറ്റിൽ കൊടങ്ങൽ സീറ്റിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ സീറ്റിൽനിന്ന് പരാജയപ്പെട്ടു. 2017-ൽ ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നു. 2019-ൽ കോൺഗ്രസ് ടിക്കറ്റിൽ മൽകാജ്ഗിരിയിൽനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2021-ൽ, ഉത്തം കുമാർ റെഡ്ഡിക്ക് പകരം തെലങ്കാന കോൺഗ്രസിന്റെ പ്രസിഡന്റായി നിയമിതനായി. പ്രസിഡന്റായ ശേഷം തെലങ്കാനയിലുടനീളം സഞ്ചരിച്ച് സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയാണ് രേവന്ത് റെഡ്ഡി കളം നിറഞ്ഞത്. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും വന്നതോടെ തെലങ്കാനയിലെ കോണ്‍ഗ്രസിന് പുതുജീവന്‍ ലഭിച്ചു. 'തെലങ്കാനയെ നൊന്തു പ്രസവിച്ചത് സോണിയ ഗാന്ധിയാണ്' എന്ന നരേറ്റീവ് ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാന്‍ രേവന്ത് റെഡ്ഡിക്ക് കഴിഞ്ഞു.
സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് സോണിയാ ഗാന്ധിയുമൊത്ത് സ്റ്റേഡിയം വലംവച്ച് വിജയഭേരി മുഴക്കിയാണ് രേവന്ത് റെഡ്ഡി സ്റ്റേജില്‍ കയറിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. 11 മണിക്ക് തുടങ്ങാനിരുന്ന ചടങ്ങ് ഏറെ വൈകിയാണ് ആരംഭിച്ചത്. ചടങ്ങില്‍ പ്രവര്‍ത്തകരും പൊതുജനങ്ങളുമടക്കം ലക്ഷക്കണക്കിനു പേര്‍ പങ്കെടുത്തു.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 500 രൂപയ്ക്ക് പാചകവാതകം, കർഷകർക്ക് സൗജന്യ വൈദ്യുതി തുടങ്ങി നിരവധി വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിആര്‍എസിനെ മലര്‍ത്തിയടിച്ച് 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തിയത്. അടുത്ത ആറുമാസത്തിനുള്ളില്‍ വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതാണ് ഇനി രേവന്തിനെ കാത്തിരിക്കുന്ന ഏറ്റവുംവലിയ വെല്ലുവിളി.