കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവ്. വിവിധ തലങ്ങളില്‍ വാദം കേട്ടതിന് ശേഷമാണ് അന്വേഷണം വേണമെന്ന നിലപാടില്‍ ജസ്റ്റിസ് കെ. ബാബു എത്തിയത്. അതിജീവിതക്ക് വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ ഗൌരവ് അഗര്‍വാള്‍ ആണ് കോടതിയില്‍ ഹാജരായത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യമില്ല എന്നായിരുന്നു എട്ടാം പ്രതി ദിലീപിനുവേണ്ടി ഹാജരായ അഡ്വ. കെ രാമന്‍പിള്ളയുടെ വാദം. കേസിന്‍റെ വിചാരണ നീട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അതിജീവിത ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
സംഭവം ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി വിധി. അന്വേഷണത്തിനായി പൊലീസിന്‍റെയോ മറ്റു ഏജന്‍സികളുടെയോ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയില്‍വെച്ച് 2018 ജനുവരി 9-നും ഡിസംബർ 13-നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു.