മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗിക വസതിയിലേക്ക് കാലെടുത്ത് വെക്കും മുന്‍പെ തന്‍റെ ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കെ. ചന്ദ്രശേഖര റാവു കോട്ടകെട്ടി കാത്ത തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന് മുന്‍പിലെ കൂറ്റന്‍ ബാരിക്കേഡ് പൊളിച്ചുമാറ്റിക്കൊണ്ടായിരുന്നു രേവന്ദ് റെഡ്ഡി ആദ്യ നീക്കം നടത്തിയത്.
ജനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്ന മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്‍പിലെ ഉരുക്ക് ബാരിക്കേഡുകള്‍ പൊളിച്ചുമാറ്റുമെന്ന് രേവന്ദ് റെഡ്ഡിയും കോണ്‍ഗ്രസും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരും പുതിയ സര്‍ക്കാര്‍ മാറ്റി. പ്രഗതി ഭവന്‍ എന്നത് പ്രജാ ഭവന്‍ എന്നാക്കി മാറ്റുകയായിരുന്നു.
തെലങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസമാണ് രേവന്ദ് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തത്. മല്ലികാര്‍ജുന്‍ ഖാര്‍കെ, സോണിയാഗാന്ധി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ലക്ഷക്കണക്കിന് അണികളെ സാക്ഷി നിര്‍ത്തിയായിരുന്നു സത്യപ്രതിജ്ഞ.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 500 രൂപയ്ക്ക് പാചകവാതകം, കർഷകർക്ക് സൗജന്യ വൈദ്യുതി തുടങ്ങി നിരവധി വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിആര്‍എസിനെ മലര്‍ത്തിയടിച്ച് 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തിയത്. അടുത്ത ആറുമാസത്തിനുള്ളില്‍ വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതാണ് ഇനി രേവന്തിനെ കാത്തിരിക്കുന്ന ഏറ്റവുംവലിയ വെല്ലുവിളി.