ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻമേൽ ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. പുറത്താക്കിയതിലൂടെ തന്‍റെ നാവടക്കാനാവില്ലെന്നും നരേന്ദ്രമോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മഹുവ പ്രതികരിച്ചു.
മഹുവ മൊയ്ത്രയെ പുറത്താക്കാൻ ലോകസഭയ്ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വാദിച്ചെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചില്ല. ഏഴ് മിനിറ്റെങ്കിലും സംസാരിക്കാൻ മഹുവയെ അനുവധിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആവശ്യവും സ്പീക്കര്‍ അംഗീകരിച്ചില്ല. എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചിരുന്നുവെന്നാണ് സ്പീക്കര്‍ വിശദീകരിച്ചത്.
മഹുവയ്ക്ക് പിന്തുണയുമായി 'ഇന്ത്യാ' സഖ്യം ഒറ്റക്കെട്ടായി നിന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നന്ദി അറിയിച്ചു. സംഭവത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് മഹുവ ആലോചിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ലോക്സഭയില്‍ ചോദ്യം ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണംവാങ്ങിയെന്ന ആരോപണം ബിജെപി പാർലമെന്‍റിൽ ഉന്നയിച്ചത്. ഇതിന് പിന്നാലെ പാര്‍ലമെന്‍റിലെ ഔദ്യോഗിക ഇ-മെയില്‍ പാസ്‍വേഡ് മഹുവ തനിക്കു പങ്കുവച്ചിരുന്നുവെന്നും അയാള്‍ വെളിപ്പെടുത്തി. എന്നാൽ പാര്‍ലമെന്‍റ് ലോഗിന്‍ വ്യവസായിക്കു കൈമാറിയിരുന്നെന്നും പക്ഷെ ഇതിനായി പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ വ്യക്താക്കി.