കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ജന്മനാടിന്‍റെ ആദരാഞ്ജലി. പതിനായിരങ്ങളുടെ ഇങ്ക്വിലാബ് വിളികളോടെ കൊച്ചുകളപ്പുരയ്ക്കൽ വീട്ടുവളപ്പിലെ പുളിമര ചുവട്ടിൽ ഒരുക്കിയ ചിതയിലമർന്ന് കേരളത്തിന്‍റെ എന്നത്തെയും പ്രിയ സഖാവ്. മകന്‍ സന്ദീപാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രാഷ്ട്രീയ കേരളം ഒന്നടങ്കം പ്രിയ സഖാവിന്‍റെ അന്തിമ യാത്രക്കായി കാനത്ത് എത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
സംസ്കാരത്തിനു ശേഷം ചേർന്ന അനുശോചന യോഗത്തിൽ മുതിർന്ന നേതാക്കൾ കാനം രാജേന്ദ്രനെ അനുസ്മരിച്ചു. സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്ത്യഞ്ജലി അർപ്പിക്കാനായി എത്തിയത്. തിരക്ക് പരിഗണിച്ച് പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്ത് വേണ്ട ക്രമീകരണങ്ങളൊരുക്കുന്നുണ്ട്. ചടങ്ങുകൾ നടക്കുമ്പോഴും ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ വീട്ടിലെക്കെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് 13 മണിക്കൂര്‍ നീണ്ട വിലാപയാത്ര കോട്ടയത്തെത്തിയത്. വെളളിയാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. പ്രമേഹ രോഗത്തെ തുടര്‍ന്നുണ്ടായ വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖങ്ങളും മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ അടുത്തിടെ അദ്ദേഹത്തിന്റെ കാല്‍പ്പാദം മുറിച്ചുമാറ്റിയിരുന്നു.