ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരെ പുറത്താക്കിയതില്‍ ചര്‍ച്ചകള്‍ നടക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെ അനുകരിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുചോദ്യം. കല്യാണ്‍ ബാനര്‍ജിയുടെ അനുകരണം രാഹുല്‍ ഗാന്ധി മൊബൈലില്‍ ചിത്രീകരിച്ചതും ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ചുളള ചോദ്യത്തിന് ആര് ആരെ എങ്ങനെ അപമാനിച്ചുവെന്നാണ് അദ്ദേഹം ചോദിച്ചത്. പ്രതിപക്ഷത്തെ 150 ഓളം എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെക്കുറിച്ചോ അദാനിയെക്കുറിച്ചോ റഫാലിനെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്നതിനുപകരം മാധ്യമങ്ങള്‍ മിമിക്രിയാണ് ചര്‍ച്ചയാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എംപിമാര്‍ പ്രതിഷേധവുമായി അവിടെ ഇരിക്കുകയാണ്. ഞാന്‍ എന്റെ ഫോണില്‍ അതാണ് ഷൂട്ട് ചെയ്തത്. വീഡിയോ എന്റെ ഫോണില്‍ തന്നെയുണ്ട്. മീഡിയയ്ക്ക് അത് കാണിച്ചുകൊടുത്തതുമാണ്. പ്രതിപക്ഷ എംപിമാരില്‍ ഭൂരിഭാഗം പേരെയും പുറത്താക്കിയതിനെക്കുറിച്ച് മാധ്യമങ്ങളില്‍ ഒരു ചര്‍ച്ചയുമില്ല. അദാനി വിഷയത്തിലും ചര്‍ച്ചയില്ല. റഫാല്‍ അഴിമതിയെക്കുറിച്ച് മിണ്ടുന്നുപോലുമില്ല. തൊഴിലില്ലായ്മയെക്കുറിച്ച് ആരും പറയുന്നില്ല. തകര്‍ന്ന ഹൃദയവുമായി ഞങ്ങളുടെ എംപിമാര്‍ പുറത്തിരിക്കുകയാണ്. നിങ്ങള്‍ അതേക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്'- രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച്ചയും എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനുമെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ടിഎംസി എംപി കല്യാണ്‍ ബാനര്‍ജി രാജ്യസഭാ സ്പീക്കറെ അനുകരിച്ചത്. ഇത് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുളള നേതാക്കള്‍ ഫോണില്‍ പകര്‍ത്തിയത് വിവാദമായിരുന്നു. സംഭവം വേദനിപ്പിച്ചെന്ന് രാജ്യസഭാ സ്പീക്കർ പറഞ്ഞിരുന്നു.