നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാനങ്ങളിലെ നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ നേതാക്കൾക്കെതിരെ ക്ഷുഭിതനായത്. നേതാക്കൾക്ക് അടിത്തട്ടിലെ യാഥാർത്ഥ്യം മനസിലായില്ലെന്നും വിജയിക്കുമെന്ന് പാർട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഹിന്ദി ഹൃദയഭൂമിയിലേറ്റ പരാജയത്തിൽ ഒരു അവലോകന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പോലും യാഥാർത്ഥ്യം വ്യക്തമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കമൽനാഥും അശോക് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗേലും മൂന്ന് സംസ്ഥാനങ്ങളിലെയും ഊതിപ്പെരുപ്പിച്ച കണക്കാണ് ദേശീയ നേതൃത്വത്തിന് സമർപ്പിച്ചതെന്നും ഈ സംസ്ഥാനങ്ങളിലെ തോൽവി പാർട്ടിക്ക് കനത്ത ആഘാതമായെന്നും രാഹുൽ പറഞ്ഞു. അതേസമയം, കമൽനാഥിനെപ്പോലുളള നേതാക്കൾക്ക് തെരഞ്ഞെടുപ്പ് തീരുമാനങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകിയത് തിരിച്ചടിയായെന്ന് ദിഗ് വിജയ് സിംഗ് തിരിച്ചടിച്ചു. സഖ്യത്തിനുളള എസ്പിയുടേതടക്കം ആഹ്വാനം തളളിയതിൽ കമൽനാഥിനും എ ഐ സി സി നേതൃത്വത്തിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടം ആരംഭിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതിനാൽ രണ്ടാം ഘട്ടം വേണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ അത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന് ചില നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീട് എടുക്കാമെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.