കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് എംപിയും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ മുരളീധരൻ. കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്നതില്‍ നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിട്ടില്ലെന്നും കേരളത്തിന്‍റെ അഭിപ്രായം കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി കൂടിയാലോചിച്ചായിരിക്കും ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും കോണ്‍ഗ്രസില്‍ വിശ്വാസികളും അവിശ്വാസികളും ഉണ്ട് അതുകൊണ്ട് തന്നെ സിപിഎമ്മിനെ പോലെ ഒരു നിലപാട് എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഒരു രാജ്യത്തിന്‍റെ ഭരണ കര്‍ത്താവായ പ്രധാനമന്ത്രി അല്ല ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. എല്ലാവരുടെയും വികാരങ്ങള്‍ കണക്കിലെടുത്തേ കോണ്‍ഗ്രസ് ഒരു നിലപാട് എടുക്കുകയുള്ളൂ. പരിധിയില്ലാത്ത വര്‍ഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്'-മുരളീധരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ശ്രീരാമന്‍ ഭാര്യ സീതയെ സംരക്ഷിച്ച ആളാണ്. മോദി ഭാര്യയെ ഉപേക്ഷിച്ച ആളാണ്. മോദിയുടെ ഭാര്യക്ക് അദ്ദേഹത്തെ കണ്ടാല്‍ മനസിലാകും എന്നാല്‍ മോദിയ്ക്ക് ഭാര്യയെ കണ്ടാല്‍ മനസിലാകില്ല. സിപിഎം ഒരിക്കലും ദൈവത്തിന്‍റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവരല്ല. പക്ഷെ കോണ്‍ഗ്രസില്‍ എല്ലാ വിഭാഗക്കാരും ഉണ്ട്. അതുകൊണ്ട് ആലോചിച്ച് തീരുമാനം എടുക്കണമെന്നും, ഇക്കാര്യത്തില്‍ ബിജെപിയുടെ ചതിക്കുഴിയിൽ കോൺഗ്രസ് വീഴരുതെന്നും' മുരളീധരൻ കൂട്ടിച്ചേർത്തു.
ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ പറഞ്ഞു. വ്യക്തികളെയാണ് ക്ഷണിച്ചത് അവരാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. ഈ വിഷയത്തിലെ കോണ്‍ഗ്രസിന്‍റെ നിലപാട് ലോകസഭ തിരഞ്ഞെടുപ്പിനെയും ബാധിക്കും.