കോഴിക്കോട്: അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് വടകര മണ്ഡലത്തില്‍ നിന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍. എംപിയായാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. തന്നോട് കണ്ണൂരിലേക്ക് മത്സരിക്കാൻ പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുരളീധരന്റെ പ്രതികരണം.
'വടകര സിറ്റിങ് സീറ്റാണ്, എല്ലാ വിധത്തിലും മണ്ഡലത്തിന്‍റെ വികസനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ലോക്സഭ സീറ്റിൽ ഞാന്‍ മത്സരിക്കേണ്ട കാര്യമില്ല. അവിടെ യുവാക്കള്‍ വരട്ടെ. ജനവിധി തേടുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ഒരു പ്രശ്നമല്ല, ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പ്. സിപിഎം ആണ് എല്‍ഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്.'-മുരളീധരൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവില്‍ വടകര എംപിയായ മുരളീധരനെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതേസമയം മുരളീധരന്‍ സേഫ് സോണ്‍ നോക്കി വടകര മണ്ഡലം തെരെഞ്ഞെടുക്കുകയാണെന്ന് ആരോപണവും ഉയരുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങളാലും, കെപിസിസി അധ്യക്ഷന്‍ എന്ന നിലയിൽ കൂടുതല്‍ സമയം ആവശ്യമായ സാഹചര്യത്തിലും സുധാകരന്‍ മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.