തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാനാവില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. തിരുവനന്തപുരത്തെ ജനങ്ങളെ തരൂര്‍ സ്വാധീനിച്ചുകഴിഞ്ഞെന്നും പാലക്കാട്ടുകാരനായ തരൂരിന്റെ മഹിമ ലോകം അംഗീകരിക്കുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ എന്‍ രാമചന്ദ്രന്റെ പേരിലുളള അവാര്‍ഡ് ശശി തരൂരിന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ സമ്മാനിക്കുന്ന വേദിയിലായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം.
'പാലക്കാട്ടുകാരനായ ശശി തരൂരിന്റെ മഹിമ ലോകം അംഗീകരിക്കുന്നു. അദ്ദേഹം ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യനാണ്. നല്ല ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കും. എന്തിനാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് മത്സരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ അത്ഭുതമെന്ന് പറയട്ടെ, തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്തുനിന്ന് വിജയിക്കുന്നത്. ഇനി അടുത്തകാലത്തൊന്നും വേറെ ആര്‍ക്കെങ്കിലും അവസരമുണ്ടാകുമോ എന്ന് ഞാൻ സംശയിക്കുന്നു'-ഒ രാജഗോപാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാജഗോപാലിന്റെ പ്രശംസയില്‍ പ്രതികരണവുമായി ശശി തരൂരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. സന്യാസ ജീവിതം നയിക്കുന്നയാളാണ് രാജഗോപാലെന്നും അദ്ദേഹത്തെ രാഷ്ട്രീയ എതിരാളിയായല്ല, ജേഷ്ഠനായാണ് കാണുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. തരൂരിനെക്കുറിച്ച് രാജഗോപാല്‍ പറഞ്ഞത് സത്യമാണെന്നും തിരുവനന്തപുരത്തെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനപ്രതിനിധിയാണ് അദ്ദേഹമെന്നും വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ തവണ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുമെന്നും ആ യാഥാര്‍ത്ഥ്യം ബിജെപിയുടെ സമുന്നത നേതാക്കള്‍ക്കുപോലും മനസിലായി എന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.