ഡല്‍ഹി: മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുന്‍പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. മുയിസു അധികാരത്തിലെത്തിയ ഉടന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അതിന് സമയപരിധി നിശ്ചയിച്ചിരുന്നില്ല. ദുരന്തനിവാരണത്തിനും കടൽ സുരക്ഷയ്ക്കുമായാണ് ഇന്ത്യന്‍ സൈന്യം മാലിദ്വീപിലുള്ളത്.
മുയിസു അധികാരത്തിലെത്തിയപ്പോള്‍ മുതൽ ഇന്ത്യയുമായി അകല്‍ച്ച പാലിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. മാലിദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനോട് അപകീർത്തികരമായി പ്രതികരിച്ചതാണ് വിവാദമായത്. ഇതേ തുടര്‍ന്ന് മുയിസു ഇവരെ സസ്‌പെൻഡ് ചെയ്തു. ഇത് സംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഇന്ത്യയുമായുള്ള യോഗത്തിനു ശേഷം പരസ്പര സഹകരണ നടപടികള്‍ തുടരുമെന്നാണ് മാലിദ്വീപ് വ്യക്തമാക്കുന്നത്. മുന്‍ മാലിദ്വീപ് ഗവൺമെന്റിന്റെ അഭ്യർഥന പ്രകാരം വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യം അവിടെ തുടരുകയായിരുന്നു. നിലവില്‍ 88 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപില്‍ ഉള്ളത്. മുയിസു അടുത്തിടെ ചൈനയുമായി 20 സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ 'ഇന്ത്യഔട്ട്' എന്ന മുദ്രാവാക്യവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.