കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെ പ്രചാരണം നടത്തിയാലും കേരളത്തില്‍ ബിജെപിക്ക് അത് ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോള്‍ മോദി നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്നും ബിജെപിയ്ക്ക് കേരളത്തിൽ ഒരു പ്രസക്തിയുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. 'കേരളത്തിലെ ജനങ്ങളില്‍ ഞങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. പ്രധാനമന്ത്രി തൃശൂരില്‍ പോയത് കൊണ്ട് അവിടെ ബിജെപി ജയിക്കില്ല. ഇങ്ങനെ മോദി വന്നു പ്രചാരണം നടത്തി ജയിപ്പിക്കുമെങ്കില്‍ പാർലമെന്റിൽ മറ്റൊരു എംപി ഉണ്ടാകില്ലല്ലോ? മറ്റു സംസ്ഥാനങ്ങളിലെ പോലെ മോദിയുടെ വിഭജന തന്ത്രം കേരളത്തില്‍ നടക്കില്ല'- വി ഡി സതീശൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോണ്‍ഗ്രസ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൃശൂരില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചു. മണിപൂരിലെ പാപക്കറ സ്വര്‍ണ കിരീടം വെച്ചതു കൊണ്ടോ വഴിപാട് നടത്തിയതുകൊണ്ടോ പ്രധാനമന്ത്രിക്കും ബിജെപിക്കും തുടച്ചു നീക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത് സംബന്ധിച്ചായിരുന്നു പ്രതാപന്റെ പ്രതികരണം. ഒരു മാസത്തിനിടെ രണ്ടു തവണ തൃശൂരില്‍ എത്തിയ പ്രധാനമന്ത്രി മണിപൂരിലേക്ക് ഒരു തവണ പോലും പോകാത്തതില്‍ വളരെ വിഷമമുണ്ടെനും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരിയില്‍ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് മോദി തൃശൂര്‍ സന്ദര്‍ശിക്കുന്നത്. ഇന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിനായാണ് പ്രധാനമന്ത്രി ഗുരുവായൂരെത്തിയത്.