റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംബൈ സോറൻ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചംബൈ സോറനെ മുഖ്യമന്ത്രിയാക്കാന്‍ ജാർഖണ്ഡ് മുക്തി മോർച്ച തീരുമാനിച്ചത്. ഭൂമി ഇടപാട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഹേമന്ത് സോറനെ ഇ ഡി ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കല്പന സോറനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ആദ്യം തീരുമാനമെടുത്തത്. എന്നാൽ പാര്‍ട്ടിയിൽ പൊട്ടിത്തെറികൾ ഉണ്ടാകുമോ എന്ന് ഭയന്നാണ് ചംബൈ സോറനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം എടുത്തത്. പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല കുടുംബത്തിലും ഭാര്യ കല്പനയെ മുഖ്യമന്ത്രിയാക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. അവകാശവാദവുമായി ഇളയ സഹോദരൻ ബസന്ത് സോറൻ, അന്തരിച്ച മൂത്ത സഹോദരന്റെ ഭാര്യ സീത സോറൻ എന്നിവര്‍ രംഗത്തുവന്നു. ഹേമന്ത് സോറന്‍റെ വിശ്വസ്തനാണ് ജാർഖണ്ഡ് ടൈഗർ എന്നറിയപ്പെടുന്ന ചംബൈ സോറൻ. 2005 മുതൽ എംഎൽഎയാണ് ചംബൈ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഇ ഡിയുടെ ചോദ്യങ്ങള്‍ക്ക് ഹേമന്ത് സോറിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലായതിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
സോറന് എതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടിയുടെ വാദം. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും ജെഎംഎം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ അന്വേഷണ ഏജൻസികൾ പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കാത്തവരെ ജയിലിലേക്കയക്കുകയാണ് എന്നായിരുന്നു മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത്.