ഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യൻ മുന്‍ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ ഏഴു പേര്‍ ഇന്ത്യയിലേക്ക് മടങ്ങി. നേരത്തെ തന്നെ ഇവര്‍ക്ക് വധശിക്ഷയില്‍ ഇളവ് ലഭിച്ചിരുന്നു. നടപടിയില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഖത്തറിന് നന്ദി അറിയിച്ചു.
ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയായ രാഗേഷ് ഗോപകുമാർ എന്നിവര്‍ക്കാണ് ശിക്ഷയിൽ ഇളവ് ലഭിച്ചത്. ഇവരെല്ലാം ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. 2022 ഓഗസ്റ്റിലാണ് ഇവരെ ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 2023 ഒക്ടോബര്‍ 26-ന് ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള അതീവ രഹസ്യ സ്വഭാവമുള്ള നടപടിക്രമങ്ങളായതിനാല്‍ കേസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. മുങ്ങി കപ്പലിന്റെ നിര്‍മ്മാണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി കൊടുത്തു എന്നായിരുന്നു അന്ന് ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളും വകുപ്പുകളും ഇതുവരെ പുറത്തു വന്നിട്ടില്ല. അടുത്തിടെ ദുബായില്‍ വെച്ച് നടന്ന കോപ്-28 ഉച്ചകോടിയില്‍ ഖത്തര്‍ ഭരണാധികാരിയും നരേന്ദ്രമോദിയും തമ്മില്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. അന്ന് തന്നെ നാവികരുടെ വിഷയം ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.