ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി സമന്‍സ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. കഴിഞ്ഞ മാസവും ഇഡി അദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 86-കാരനായ ഫാറൂഖ് അബ്ദുള്ള ഹാജരായില്ല. ശ്രീനഗറിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിർദേശം.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി പ്രതിപക്ഷ നേതാക്കള്‍ക്കാണ് ഇ ഡി നോട്ടീസ് ലഭിക്കുന്നത്. അടുത്തിടെ മുന്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവര്‍ക്കും ഇ ഡി നോട്ടീസ് ലഭിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്‍റെ ഫണ്ട്, അസോസിയേഷന്‍റെ തന്നെ ഭാരവാഹികൾ ഉൾപ്പെടെ വിവിധ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഫാറൂഖ് അബ്ദുള്ളക്കെതിരായ കേസ്. 2001-നും 2012-നും ഇടയിൽ ജമ്മു കശ്മീര്‍ ക്രിക്കറ്റ് വികസനത്തിനായി ബിസിസിഐ 112 കോടി രൂപ നല്‍കിയെന്നാണ് കണക്കുകള്‍. 2018-ല്‍ സിബിഐ അസോസിയേഷന്‍ ഭാരവാഹികൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്നു ഫാറൂഖ് അബ്ദുള്ള. 2022-ല്‍ കേന്ദ്ര ഏജന്‍സി അദ്ദേഹത്തിനെതിരെയും കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.