ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണല്‍ (ഐടിഎടി) പുനസ്ഥാപിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപിച്ച് എ ഐ സി സി ട്രഷറര്‍ അജയ് മാക്കൻ വാര്‍ത്താസമ്മേളനം നടത്തി മിനിറ്റുകള്‍ക്കുളളിലാണ് ഐടിഎടി അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചത്. അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്ന് അജയ് മാക്കന്‍ ആരോപിച്ചു. '115 കോടി രൂപ അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന് ഐടിഎടി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനര്‍ത്ഥം 115 കോടി മരവിപ്പിച്ചുവെന്നാണ്. അതിനു മുകളിലുളള പണം ഉപയോഗിക്കാം. കറന്റ് അക്കൗണ്ടുകളില്‍ നിലവിലുളളതിനേക്കാള്‍ കൂടിയ തുകയാണിത്'- അജയ് മാക്കന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലൂടെ ജനാധിപത്യമാണ് മരവിപ്പിക്കപ്പെടുന്നതെന്നും നടപടി രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.
'ഞങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ മാറ്റി നല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 210 കോടി രൂപ റിക്കവറി നല്‍കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെയും മെമ്പര്‍ഷിപ്പിലൂടെയും സമാഹരിച്ച പണമാണ് അക്കൗണ്ടിലുളളത്. ഭാരത് ജോഡോ ന്യായ് യാത്രയടക്കം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കും. വൈദ്യുതി ബില്ലടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പോലും ഇപ്പോള്‍ പണമില്ല'- അജയ് മാക്കന്‍ പറഞ്ഞു.