ചെന്നൈ: പോണ്ടിച്ചേരിക്കു പിന്നാലെ പഞ്ഞി മിഠായി നിരോധിച്ച് തമിഴ് നാടും. കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പഞ്ഞിമിഠായി നിരോധിച്ചതായി തമിഴ്നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. പരിശോധനയ്ക്കായി പിടിച്ചെടുത്ത പഞ്ഞിമിഠായികളില്‍ 'റോഡാമിൻ ബി' എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി.
'റോഡാമിൻ ബി' എന്ന രാസവസ്തു വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്നവയാണ്. ഇത് മനുഷ്യ ശരീരത്തിലെത്തിയാല്‍ അര്‍ബുദത്തിന് കാരണമാകും. ഭക്ഷ്യസുരക്ഷ നിയമ പ്രകാരം 'റോഡാമിൻ ബി' അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണവും, പാക്കിങ്ങും, ഇറക്കുമതിയും, വില്‍പ്പനയും, വിതരണവും കുറ്റകരമാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'റോഡാമിൻ ബി' കൂടാതെ വയലറ്റ് നിറവും പഞ്ഞി മിഠായി സാംപിളുകളിൽ കണ്ടെത്തിയിരുന്നു. ഇത് ഒരിക്കലും ഭക്ഷ്യവസ്തുക്കളില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഫെബ്രുവരി 9-നായിരുന്നു പോണ്ടിച്ചേരിയില്‍ പഞ്ഞി മിഠായി നിരോധിച്ചത്. വെള്ളത്തില്‍ ലയിക്കുന്ന ഒരു രാസ സംയുക്തമാണ് 'റോഡാമിൻ ബി'. ഇത് കോശങ്ങളുടെയും ടിഷ്യൂകളുടെയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകും.