തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയതിനു പിന്നാലെ സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സപ്ലൈക്കോയില്‍ വരുകയും, ദൃശ്യങ്ങൾ എടുക്കുകയും ചെയ്യുമെന്നും സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുമെന്നും രാഹുല്‍ പറഞ്ഞു.
'എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം “സാറെ”….സപ്ലൈക്കോയിൽ വരുകയും ചെയ്യും, ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും…. പാക്കലാം…!'- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സപ്ലൈക്കോയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങൾക്കോ മാധ്യമങ്ങള്‍ക്കോ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവാദമില്ല. സപ്ലൈകോ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ റീജ്യനല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ, ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
മാര്‍ക്കറ്റിലെ മറ്റ് വില്പന ശാലകളുമായുള്ള മത്സരാടിസ്ഥാനത്തില്‍ കച്ചവടം സംരക്ഷിക്കാനാണ് ദൃശ്യങ്ങൾ പകർത്തുന്നത് നിയന്ത്രിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ വാദം. എന്നാല്‍ സപ്ലൈക്കോയിലെ സാധനങ്ങളുടെ അപര്യാപ്തത മറിച്ചു വെക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ആരോപണം.