ഗുവാഹത്തി: കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. അസ്സമിൽ പ്രതിപക്ഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അസ്സമിലെ 16 പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘടനയായ യുണെറ്റഡ് ഒപ്പോസിഷന്‍ ഫോറമാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലിനോടൊപ്പം മറ്റ് പ്രതിഷേധ പരിപാടികളും നടത്തുമെന്ന് സംഘടന അറിയിച്ചു. രാജ്യ വ്യാപകമായി വലിയ തോതിലുള്ള പ്രതിഷേധമാണ് സിഎഎക്കെതിരെ ഉയര്‍ന്നു വരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി സിഎഎയുടെ പകര്‍പ്പുകള്‍ കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് പൊതു സ്വത്തുക്കള്‍ക്ക് നാശനഷ്ടം ഉണ്ടാക്കുകയോ, പൊതുജനങ്ങള്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്താല്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അസ്സം പോലീസ് മുന്നറിയിപ്പ് നല്‍കി. 2019-ല്‍ നിയമ നിര്‍മ്മാണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അസ്സമിൽ നടന്നിരുന്നത്. പ്രതിഷേധം കനത്തതോടെ പോലീസ് നടപടിയില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോടതി ഉത്തരവ് ലംഘിക്കുന്ന രീതിയില്‍ ഹർത്താലിന് ആഹ്വാനം ചെയ്യുന്ന പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ലോകസഭ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സിഎഎ നടപ്പിലാക്കുന്നത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളില്‍ നിന്ന് രേഖകളില്ലാതെ തന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്ക് പൗരത്വം നല്‍കും.