വടക്കൻ സിക്കിമിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം. ഇത് ഇരുവശത്തും നിസാര പരിക്കുകൾക്ക് കാരണമായതായി 'ദ ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ചില സൈനികരും ഇന്ത്യൻ ആർമിയിലെ സൈനികരും നകു ലാ സെക്ടറിന് സമീപം, മുഗുതാങ്ങിന് തൊട്ടടുത്തുവെച്ച് നേരില്‍ കണ്ടപ്പോഴാണ് അസ്വാരസ്യം ഉടലെടുത്തത്. എന്നാല്‍ ഇരു സൈനിക വിഭാഗത്തിന്‍റെയും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന വടക്കൻ സിക്കിമിലെ ഒരു പാസാണ് നകു ലാ. പരിഹരിക്കപ്പെടാത്ത ചില അതിർത്തി പ്രശ്‌നങ്ങൾ ഉള്ളിടത്തെല്ലാം ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട്. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി ഇത്തരം സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യവസ്ഥാപിതമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് രണ്ട് സൈന്യങ്ങളും പരസ്പരം പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതിയാണ് സ്വീകരിച്ചു പോരുന്നത്.
മൂന്ന് വർഷത്തിന് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഇത്തരമൊരു സംഘട്ടനം നടക്കുന്നത്. അന്ന് 73 ദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിന്‍റെ ഭാഗമായി സൈനികര്‍ പരസ്പരം കല്ലെറിയുകയും കലഹിക്കുകയുമെല്ലാം ചെയ്തിരുന്നു.