ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്. 17-കാരിയുടെ മാതാവ് യെദ്യൂരപ്പയില്‍ നിന്നും മകള്‍ക്ക് ലൈംഗികാതിക്രമം നേരിട്ടതായി ആരോപിച്ച് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരു സദാശിവനഗര്‍ പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് യെദ്യൂരപ്പക്കെതിരായ പരാതി പോലീസിന് ലഭിക്കുന്നത്. പോക്‌സോ ആക്ട് സെക്ഷന്‍ 8 പ്രകാരവും ഐപിസി സെക്ഷന്‍ 354 എ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ മാസം ബംഗളൂരുവില്‍ യെദ്യൂരപ്പയുടെ വസതിയില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായത്. വഞ്ചന കേസില്‍ സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടിയും മാതാവും 81-കാരനായ യെദ്യൂരപ്പയെ സന്ദർശിച്ചപ്പോഴാണ് സംഭവം ഉണ്ടായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യെദ്യൂരപ്പ മുറിയിലേക്ക് വിളിച്ച് കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് എഫ്ഐആർ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് യെദ്യൂരപ്പ മാപ്പ് പറയുകയും നടന്ന സംഭവങ്ങള്‍ ആരോടും പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്.
2008 മുതൽ 2011 വരെയും 2019 മുതൽ 2021 വരെയും 2018-ൽ കുറഞ്ഞ കാലവും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ. 2021-ല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പകരക്കാരനായി ബസവരാജ് ബൊമ്മെ അധികാരമേൽക്കുകയായിരുന്നു.