ഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ടീമില്‍ വിരാട് കോഹ്‌ലി ഉണ്ടാകില്ലെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കോഹ്ലി കളിച്ചിരുന്നില്ല. കോഹ്ലിയുടെ പൊസിഷനിൽ പരമാവധി റണ്‍സ് നേടാന്‍ കഴിയുന്ന മറ്റ് കളിക്കാര്‍ വന്നതോടെ താരത്തെ തഴയുകയാണെന്നും അഭ്യൂഹമുണ്ട്. രോഹിത് ശര്‍മ ടീമില്‍ ഉണ്ടാകുമെന്ന് ബി സി സി ഐ അധ്യക്ഷൻ ജയ്‌ഷാ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കോഹ്ലി നിര്‍ബന്ധമായും ടീമില്‍ ഉണ്ടാകണമെന്നാണ് രോഹിത് ശര്‍മയുടെ നിലപാട്. ഇക്കാര്യം അദ്ദേഹം ബി സി സി ഐയെ അറിയിച്ചു.
ട്വന്റി 20 ലോകകപ്പില്‍ കോഹ്ലിയ്ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും വാദം. മാത്രമല്ല കോഹ്ലിയുടെ ബാറ്റിംഗ് രീതി ട്വന്റി 20 -യ്ക്ക് ചേര്‍ന്നതല്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഷയത്തിൽ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദ് രംഗത്തെത്തിയിരുന്നു. രോഹിത് ശര്‍മ്മ ആവശ്യപ്പെട്ടതു പോലെ കോഹ്ലിയെ ടീമില്‍ എടുക്കണമെന്നും വിരാട് കോഹ്‌ലിയെ ഒഴിവാക്കാന്‍ ജയ് ഷായ്ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലി ടി20 ലോകകപ്പ് കളിക്കും, ടീം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും - എന്നും കീർത്തി ആസാദ് എക്സിൽ കുറിച്ചു.