കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ എസ് എഫ് ഐ നേതാക്കളടക്കം 8 മാസം തുടര്‍ച്ചയായി റാഗ് ചെയ്‌തെന്ന് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. ഹോസറ്റലില്‍ താമസം തുടങ്ങിയ അന്നുമുതല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി പ്രതികള്‍ ഒപ്പിടുന്ന രീതിയില്‍ എല്ലാ ദിവസവും കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണിന്റെ മുറിയില്‍ സിദ്ധാര്‍ത്ഥന്‍ ഹാജരാകേണ്ടി വന്നിട്ടുണ്ടെന്നും 8 മാസം ഇത് തുടര്‍ന്നെന്നും സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിന് മൊഴി നല്‍കി.
ഫോട്ടോഗ്രാഫറായിരുന്ന സിദ്ധാര്‍ത്ഥന്‍ കോളേജില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരനായിരുന്നു. കോളേജില്‍ 'മെയിന്‍' ആവാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് സംഘം നേരത്തെ സിദ്ധാര്‍ത്ഥനെ നോട്ടമിട്ടിരുന്നു. എട്ടുമാസവും മര്‍ദ്ദനമേറ്റോ എന്ന് വ്യക്തമല്ല. സിദ്ധാര്‍ത്ഥന്റെ ജന്മദിനത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുമെന്നും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയുണ്ട്. കോളേജ് യൂണിയന്‍ നേതാക്കളുടെ നോട്ടപ്പുളളിയായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 16-ന് ആറുമണിക്കൂര്‍ നീണ്ട മൃഗീയ മര്‍ദ്ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയാക്കിയത് ഇതിന്റെ തുടര്‍ച്ചയായാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
166 വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ആന്റി റാഗിങ് സ്‌ക്വാഡ് മൊഴിയെടുത്തത്. സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചതുള്‍പ്പെടെയുളള സംഭവങ്ങള്‍ക്ക് പിന്നാലെ ഹോസ്റ്റലിലെ കുക്ക് രാജിവെച്ചുപോയി. കോളേജിലെ സെക്യൂരിറ്റിയും മൊഴി നല്‍കാന്‍ തയ്യാറായില്ല. എസ് എഫ് ഐ കല്‍പ്പറ്റ ഏരിയ കമ്മിറ്റി നേതൃത്വം ഇടപെട്ട് സി ഐ സിയില്‍ സിദ്ധാര്‍ത്ഥിനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ കോപ്പി വാങ്ങിക്കൊണ്ടുപോയി. സിദ്ധാര്‍ത്ഥിനൊപ്പം റാഗിങിന് ഇരയായ രണ്ട് വിദ്യാര്‍ത്ഥികള്‍ മൊഴി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നിയമോപദേശം തേടിയ ശേഷം മാത്രം അന്തിമ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് നല്‍കാനാണ് നിര്‍ദേശം.