ഡല്‍ഹി: കോണ്‍ഗ്രസുള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണം മാറുമ്പോള്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇത് താന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന ഗ്യാരന്റിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 1700 കോടി രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിച്ച് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പ് നോട്ടീസയച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
'കേന്ദ്ര ഏജന്‍സികള്‍ കൃത്യമായി അവരുടെ ജോലി ചെയ്താല്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഒരു ദിവസം ഭരണം മാറുമെന്ന കാര്യം ഈ ഏജന്‍സികള്‍ ഓര്‍ക്കണം. അന്ന് ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരം പ്രവൃത്തികള്‍ ചയ്യാന്‍ ആരും ധൈര്യപ്പെടാത്ത തരത്തിലുളള കര്‍ശന നടപടിയായിരിക്കും ഉണ്ടാവുക. ഇത് എന്റെ ഗ്യാരന്റിയാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് 1700 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ചത്. 2017-18 മുതല്‍ 2020-21 വരെയുളള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും അടങ്ങുന്നതാണ് തുക. ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും സ്ഥാനാര്‍ത്ഥികളും സ്വയം പണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് പാര്‍ട്ടി. 5 വര്‍ഷം മുന്‍പ് ആദായനികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 210 കോടി രൂപ പിഴയും ചുമത്തിയിരുന്നു.