ഡല്‍ഹി: ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായി ഡല്‍ഹി രാംലീലാ മൈതാനിയിലെ മഹാറാലി. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്. സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ, ഭഗവന്ത് മന്‍, ഡി രാജ, ശരത് പവാര്‍, ഫാറൂഖ് അബ്ദുളള, ഡെറിക് ഒബ്രിയാന്‍, പ്രിയങ്കാ ഗാന്ധി, സുനിത കെജ്‌റിവാള്‍, കല്‍പ്പന സോറന്‍ തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനു പകരം അദ്ദേഹത്തിന്റെ പ്രതിനിധിയാണ് പങ്കെടുത്തത്. മഹാറാലി പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായപ്പോള്‍ രാംലീല മൈതാനിയിലേക്ക് ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുളള തെരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 'പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കി, സംസ്ഥാനങ്ങളെ തകര്‍ത്ത് രാജ്യത്തെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനായി കേന്ദ്ര ഏജന്‍സികളെ വരുതിയിലാക്കി. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രണ്ട് മുഖ്യമന്ത്രിമാരെയാണ് അറസ്റ്റ് ചെയ്ത് ജലിലിലാക്കിയത്. പണമില്ലാതായതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. തെരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്താനാവുന്നില്ല. തെരഞ്ഞെടുപ്പിനു മുന്‍പായി ബിജെപിയും മോദിയും മാച്ച് ഫിക്‌സിംഗ് നടത്തുകയാണ്. ഇത് നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുളള വോട്ടെടുപ്പാണ്. ജനങ്ങള്‍ തന്ത്രപൂര്‍വ്വം വോട്ട് ചെയ്തില്ലെങ്കില്‍ മാച്ച് ഫിക്‌സര്‍ വിജയിക്കും. ഭരണഘടന ജനങ്ങളുടെ ശബ്ദമാണ്. അതില്ലാതായാല്‍ നമ്മുടെ രാജ്യം തന്നെ നാമാവശേഷമാകും'-രാഹുല്‍ ഗാന്ധി പറഞ്ഞു.