തിരുവല്ല: എസ്ഡിപിഐയുമായി യുഡിഎഫിന് ഒരു ധാരണയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അവരുമായി സംസാരിച്ചിട്ടോ പിന്തുണ ആവശ്യപ്പെട്ടിട്ടോ ഇല്ലെന്നും തീവ്ര നിലപാടുള്ള ഒരു പാർട്ടിയുമായും കോണ്‍ഗ്രസിന് ബന്ധമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയത ഇല്ലാതാക്കാനും ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെ ഇറക്കാനുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പത്തനംതിട്ടയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ തവണ യുഡിഎഫ് 19 സീറ്റുകളില്‍ ജയിച്ചത് എസ്ഡിപിഐയുടെ പിന്തുണ കൊണ്ടല്ല. പല സംഘടനകളും യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യും. തീവ്ര മത നിലപാടുകള്‍ ഉള്ള ആര്‍എസ്എസുമായും ജമാഅത്ത് ഇസ്ലാമിയുമായും ചര്‍ച്ച നടത്തിയത് സിപിഎമ്മാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസും എസ്ഡിപിഐയും സിപിഎമ്മിനൊപ്പമായിരുന്നു'- സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'തീവ്ര നിലപാടുള്ള കക്ഷികളുമായി കോണ്‍ഗ്രസിന് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. അദ്ദേഹം നിഷേധിച്ചാല്‍ തെളിവ് നിരത്താം'- വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കേരളത്തില്‍ മത്സരിക്കില്ലെന്നും യുഡിഎഫിന് പിന്തുണ നല്‍കുമെന്നും കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പത് മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിച്ചിരുന്നു. എന്നാല്‍, ഇത്തവണ മത്സരിക്കേണ്ട എന്നാണ് തീരുമാനം. ഇന്ത്യ മുന്നണിയ്ക്ക് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ നല്‍കാനാണ് തീരുമാനം' -എന്നാണ് അദ്ദേഹം പറഞ്ഞത്.