കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയിലും തന്‍റെ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്ന് അതിജീവിത. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ അന്വേഷണ റിപ്പോര്‍ട്ട് തീര്‍ത്തും ഞെട്ടിക്കുന്നതാണെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും അതിജീവിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അതിജീവിതയുടെ പ്രതികരണം.
'ഇത് അനീതിയും ഞെട്ടിക്കുന്നതുമാണ്. ഒരു വ്യക്തിയുടെ മൗലിക അവകാശമാണ് സ്വകാര്യത. എന്നാല്‍ എനിക്ക് അത് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എന്‍റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ എനിക്ക് രാജ്യത്ത് ഭരണഘടന അനുവദിച്ച അവകാശമാണ് നിഷേധിക്കപ്പെട്ടത്. ഇരയാക്കപ്പെട്ടവരുടെ കൂടെ നില്‍ക്കേണ്ട കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റവരാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ നീതിക്കായുള്ള എന്‍റെ പോരാട്ടം തുടരും. ഓരോ പൗരന്‍റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരും'- എന്നായിരുന്നു അതിജീവിതയുടെ കുറിപ്പ്.
മെമ്മറി കാർഡിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയാണ് ആരോപണം. മെമ്മറി കാര്‍ഡ് ജഡ്ജിയുടെ പേഴ്സണല്‍ കസ്റ്റഡിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കണമെന്നാണ് നിയമം. മൂന്ന് കോടതികള്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നിയവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ച സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണിതെന്നാണ് അതിജീവിതയുടെ വാദം. ഫോറൻസിക് പരിശോധനക്ക് അയക്കാതെ ആരോപണവിധേയരായവരുടെ മൊഴി അതേപടി രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹരജി നൽകി.