സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഭാഗത്ത് കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസം നല്‍കുന്ന ചില പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും നേരിട്ട് സാമ്പത്തിക സഹായം എന്ന നേരത്തെയുള്ള പ്രഖ്യാപനം തല്‍ക്കാലം ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കുടിയേറ്റ തൊഴിലാളികൾക്ക് ഇനിമുതല്‍ അങ്ങോട്ട് തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ജിഎസ്) വഴി തൊഴിലും, റേഷന്‍ കടകള്‍ (പിഡിഎസ്) വഴി ധാന്യങ്ങളും നല്‍കുന്ന രണ്ടു പദ്ധതികളാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധന മന്ത്രി നിര്‍മ്മലാ സീതരാമന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ 50 ദിവസമായി തൊഴിലും കൂലിയും നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്ന് വ്യക്തം.
റേഷൻ കാർഡുകളില്ലാത്ത കുടിയേറ്റക്കാർക്ക് മെയ്, ജൂൺ മാസങ്ങളിൽ ഒരാൾക്ക് 5 കിലോ ഗോതമ്പോ അരിയോ ലഭിക്കും. കൂടാതെ, ഓരോ കുടുംബത്തിനും ഒരു കിലോ പയർവർഗ്ഗവും നല്‍കും. 8 കോടി മനുഷ്യര്‍ക്കാണ് ഈ ആശ്വാസം ലഭിക്കുക. അതിനുമാത്രം 3,500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ പറഞ്ഞ കാര്യംതന്നെയാണിത്.
മറ്റൊരു പ്രഖ്യാപനത്തിൽ, ഏപ്രിൽ 7-നുതന്നെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓപ്പൺ മാർക്കറ്റ് വിൽപ്പനയിലൂടെ അധിക ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. കൂടാതെ, ഏപ്രിൽ മൂന്നാം വാരത്തിൽ, ഗ്രാമവികസന മന്ത്രാലയം സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തേക്ക് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഫണ്ടുകളും സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. അതില്‍ പുതുതായി ഒന്നുമില്ല. കൊവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കേന്ദ്രം ചെയ്യേണ്ട കാര്യങ്ങളാണത്.
പ്രശസ്ത സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷ നേതാക്കളും കുടിയേറ്റ തൊഴിലാളികളെപ്പോലുള്ള ദുർബല വിഭാഗങ്ങളിലേക്ക് നേരിട്ട് ഒറ്റത്തവണ പണം കൈമാറാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എംഎൻആർഇജിഎസും പിഡിഎസും പുതിയ കാര്യമല്ല. അതുകൊണ്ടുതന്നെ അക്കാരണംകൊണ്ട് നഗരങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് നിലയ്ക്കുമെന്ന് ഉറപ്പില്ല.