നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ മാർഗ്ഗ നിർദ്ദേശം ഇന്നിറങ്ങും. എസ്എസ്എല്‍സി ഉള്‍പ്പെടെ മാറ്റിവെച്ച പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. കടുത്ത നിയന്ത്രണങ്ങൾ രോഗവ്യാപനമുള്ള മേഖലകളിൽ മാത്രമായി ചുരുക്കിയേക്കുമെന്നാണ് സൂചന.
പൊതുഗതാഗതം പൂർണതോതിൽ അനുവദിക്കില്ല. ആദ്യഘട്ടം ജില്ലകൾക്കുള്ളിൽ മാത്രം ബസ് സർവീസ് തുടങ്ങാനാണ് സർക്കാർ ആലോചന. ജില്ലകളിലെ രോഗ വ്യാപന തോത് കണക്കിലെടുത്ത് സോണുകൾ നിശ്ചയിക്കും. ഒരു ജില്ല ഒന്നടങ്കം ഒരു സോണിൽപ്പെടുത്താതെ ജില്ലക്കുള്ളിൽ രോഗവ്യാപനമുള്ള സ്ഥലങ്ങളെ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.
സംസ്ഥാനം ഉന്നയിച്ച കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രം ഇന്നലെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതിന് പിന്നാലെ രാത്രി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാര്‍ഗരേഖ സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കണമെന്ന് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന ശേഷം ഇന്ന് തീരുമാനമുണ്ടാകും.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾക്കായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഓൺലൈൻ അഡ്മിഷനായി പോർട്ടൽ സംവിധാനം തയ്യാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷൻ നേടാം. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകൾ എത്താൻ പാടുള്ളു. അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷൻ പ്രവർത്തങ്ങൾ നടത്തുവാൻ പാടില്ല.