ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായ ഷെഹീൻബാഗ് വെടിവെയ്പ്പിൽ ആരോപണങ്ങളുമായി ബിജെപിയും ആം ആദ്മി പാർട്ടിയും. ഷെഹീൻ ബാഗ് വെടിവെയ്പ്പ കേസിലെ പ്രതിയുടെ രാഷ്രടീയം സംബന്ധിച്ചാണ് ഇരുപാർട്ടികളും കൊമ്പ് കോർക്കുന്നത്. ഷെഹീൻ ബാഗിലെ വെടിവെയ്പ്പ് കേസിലെ പ്രതി കപിൽ ബെയ്സാല ആം ആദ്മി പാർട്ടിക്കാരനാണെന്ന ഡൽഹി പൊലീസിന്റെ അവകാശവാദം പിടിവള്ളിയാക്കുകയാണ് ബിജെപി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്റിവാൾ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
അതേസമയം ബിജെപിയുടേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. കേന്ദ്രസർക്കാറിന് കീഴിലുള്ള ഡൽഹി പൊലീസ് ബിജെപിയുടെ ചട്ടുകമാവുകയാണെന്നും, പ്രതിയുടെ രാഷ്ട്രീം സംബന്ധിച്ച ബിജെപിയുടെ വാദം പൊലീസ് ഏറ്റെടുക്കുകയാണെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
കപിൽ ബെയ്സാലയുടെ കുടുംബം കഴിഞ്ഞ വർഷം ആം ആദ്മിയിൽ ചേർന്നിരുന്നതായി ഡൽഹി ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അവര്‍ ആം ആദ്മിയിൽ അംഗത്വം എടുക്കുന്നതിന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. അതേസമയം പ്രതിയുടെ കുടുംബം പൊലീസിന്റെ അവകാശവാദം തള്ളികളഞ്ഞു. കപിലിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷെഹീൻ ബാഗിൽ സമരം നടത്തുന്നവർക്കെതിരെ കഴിഞ്ഞ ശനിയാഴ്ചയാണ് കപിൽ ബെയ്സാല വെടിയുതിർത്തത്. ഹിന്ദു രാഷ്ട്രം സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് രണ്ട് റൗണ്ട് വെടി വെക്കുകയായിരുന്നു. പൊലീസും സമരക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി.