ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങളുടെമേലുള്ള നേപ്പാളിന്‍റെ അവകാശവാദം അംഗീകരിക്കില്ലെന്ന് ഇന്ത്യ. ഈ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയിട്ടുമുണ്ട് അവര്‍. കൂടാതെ, ഈ പ്രദേശങ്ങളുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ്, ഇറ്റാലിയൻ വൈറസുകളേക്കാൾ ഇന്ത്യൻ വൈറസ് മാരകമാണെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന സൃഷ്ടിച്ച നയതന്ത്ര പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
നേപ്പാൾ സർക്കാരിന്റെ ഏകപക്ഷീയമായ നടപടി ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ലെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. അതിർത്തി പ്രശ്‌നങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
"ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥിരമായ നിലപാടിനെക്കുറിച്ച് നേപ്പാളിന് നന്നായി അറിയാം. അത്തരം നീതിരഹിതമായ കാർട്ടോഗ്രാഫിക് വാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കാനും ഞങ്ങൾ നേപ്പാൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നേപ്പാള്‍തന്നെ മുന്‍കൈ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഇന്ത്യയുമായുള്ള പടിഞ്ഞാറൻ അതിർത്തി നിർവചിക്കാൻ ബ്രിട്ടിഷ് കൊളോണിയൽ ഭരണാധികാരികളുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് നേപ്പാൾ അവകാശപ്പെടുന്നത്.