കളിയിക്കാവിളയിൽ എ എസ് ഐ വിൽസൺ കൊല്ലപ്പെട്ട സംഭവത്തിൽ ബംഗളുരുവിലും തിരുനെൽവേലിയിലുമായി രണ്ടുപേർ പിടിയിലായി. പ്രതികളുമായി അടുത്ത ബന്ധമുള്ള ഇജാസ് പാഷയെയും നവാസിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ബാംഗളൂരുവിലെ രാമനഗരിയിൽ പിടിയിലായ ഇജാസ് പാഷയാണ് പ്രതികൾക്ക് മുംബൈയിൽ നിന്ന് തോക്കെത്തിച്ചത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. തെന്മല സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തമിഴ്നാട് തിരുനെൽവേലി മേലേ പാളയം സ്വദേശി നവാസിനെ പിടികൂടിയത്.
തെന്മലയിൽ സംശയാസ്പദമായി കണ്ട അഞ്ചുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ തമിഴ്നാട് പൊലീസിന്റെ നിർദ്ദേശ പ്രകാരം തെന്മല സി.ഐയുടെ നേതൃത്വത്തിൽ പിന്തുടരുകയായിരുന്നു.പാലരുവിയിലെ കുളികഴിഞ് ഭക്ഷണപ്പൊതിയുമായി പുറത്തിറങ്ങിയ സംഘാംഗങ്ങൾ പൊലിസിനെക്കണ്ട് പൊടുന്നനെ വണ്ടിയിലേക്ക് തിരിച്ചുകയറുകയായിരുന്നു. വഴിയിൽ നിലയുറപ്പിച്ച തമിഴ്നാട്-കേരള സംയുക്ത പൊലീസ് സംഘമാണ് ചോദ്യം ചെയ്യലിന് ശേഷം നവാസിനെ കസ്റ്റഡിയിലെടുത്തത്.
ഞാറാഴ്ച തിരുനൽവേലിയിൽ നിന്നും നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ വിൽസൺ വധവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായവരുടെ എണ്ണം പത്തായി.