കേരളത്തിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലസി. ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിനായാണ് ജോർദാനിൽ പോയത്. മാർച്ച് 16-ന് ആരംഭിച്ചെങ്കിലും ഒരാഴ്ചക്കുള്ളിൽ ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നു. 32 ദിവസം ഷൂട്ടിംഗ് നിർത്തിവെച്ച് റിസോർട്ടിലായിരുന്നു എല്ലാവരും. ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്ന് സിനിമയുടെ ചില നിർണായക രംഗങ്ങൾ ചിത്രീകരിക്കാനായി എന്നത് ഏറെ സന്തേഷം നൽകുന്നു. ജോർദാനിൽ നിന്ന് തിരിച്ചെത്തിയ ഷൂട്ടിംഗ് സംഘത്തിലെ ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ജോർദാനിൽ തങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് കൊവിഡ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജോർദാനിൽ കൊവിഡ് നിയന്ത്രണ വിധേയമാണ്. പ്രതീക്ഷയാണ് ജീവതത്തെ മുന്നോട്ട് നയിക്കുന്നത് എന്നതിനാൽ ഉടൻ തന്നെ എല്ലാ ശുഭകരമാകുമെന്നാണ് പ്രതീക്ഷയെന്നു ബ്ലസി പറഞ്ഞു.
സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി പൃഥ്വിരാജും ബ്ലസിയും ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ ഇന്ന് രാവിലെയാണ് കേരളത്തിൽ എത്തിയത്. രാവിലെ 9 മണിയോടെ സംഘം നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങി. പ്രത്യേക വിമാനത്തിലാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്. തുടർന്ന് സംഘത്തിലെ എല്ലാവരും കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. എറണാകുളും ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ സ്വന്തം ചെലവിലാണ് പൃഥ്വിരാജ് നിരീക്ഷണത്തിലുള്ളത്. പരിശോധന പൂർത്തിയാക്കിയ ശേഷം പൃഥ്വിരാജ് കാർ സ്വയം ഡ്രൈവ് ചെയ്ത് ഹോട്ടലിലേക്ക് പോയി. സംവിധായകൻ ബ്ലസിയുടെ ക്വാറന്റൈൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ്. മറ്റ് ആരോഗ്യ പ്രശനങ്ങൾ കൂടി പരിഗണിച്ചാണ് ബ്ലസി ആശുപത്രി തെരഞ്ഞെടുത്തത്.