അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണമായത്. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലാണ് നദി കരകവിഞ്ഞ് ഒഴുകിയത്. 11 ജില്ലകളിലെ 300 ഓളം ഗ്രാമങ്ങളാണ് വെള്ളത്തിനടയിലായത്. 3000 ഹെക്ടർ കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചു. 3 ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.
ബോൾപ്പാറ ജില്ലയിൽ മാത്രം 2 ലക്ഷത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ ജില്ലയിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ ഇപ്പോഴും പ്രദേശത്ത് ശമിച്ചിട്ടില്ല. രക്ഷാ പ്രവർത്തനത്തിന് മഴ തടസമാകുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സർബാനന്ദ് സോനേവാൾ ഗവർണറെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു.