കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റുമായ എം.പി. വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 84 വയസ്സയിരുന്നു.
പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ വീരേന്ദ്ര കുമാര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുള്ള വീരേന്ദ്രകുമാര്‍ കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളില്‍ ഒരാളായിരുന്നു. ജയപ്രകാശ് നാരായണന്‍ നേതൃത്വം നല്‍കിയ പിന്നീട് പലതായി പിരിഞ്ഞ് ഒടുക്കം ജനതാദളില്‍ എത്തിനില്‍ക്കുന്ന ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കേരളത്തിന്റെ മുഖമായിരുന്നു വീരേന്ദ്രകുമാര്‍.
പലതവണ ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്നിട്ടുള്ള ആദ്ദേഹം ദേവഗൌഡ മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയായിരുന്നു. 1987 ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സഹപ്രവര്‍ത്തകനായിരുന്ന എന്‍.എം.ജോസഫിന് മന്ത്രിയാകാന്‍ വേണ്ടി 48 മണിക്കൂറി നകം രാജിവെച്ച ചരിത്രവും വീരേന്ദ്രകുമാറിനുണ്ട്. കേരളത്തില്‍ ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരുന്ന റെക്കോര്‍ഡും വീരേന്ദ്രകുമാറിന്റെ പേരിലാണ്. നിലവില്‍ രാജ്യസഭാംഗമാണ്.
മാതൃഭുമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയരക്ടറായിരുന്ന വീരേന്ദ്രകുമാര്‍ ഇന്ത്യന്‍ ന്യുസ് പേപ്പര്‍ സൊസൈറ്റിയുടെയും പിടിഐ യുടെയും ഇന്റര്‍ നാഷണല്‍ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വയനാട്ടിലെ പ്രമുഖ പ്ലാന്‍ററും സോഷ്യലിസ്റ്റ് നേതാവും മദിരാശി എംഎല്‍സി -യുമായിരുന്ന എം.കെ.പത്മപ്രഭാ ഗൌഡരുടേയും മരുദേവി അവ്വയുടെയും മകനാണ്. കല്‍പ്പറ്റയില്‍ 1936 ലാണ് ജനനം. ഉഷയാണ് ഭാര്യ. ജനതാദള്‍ നേതാവും മുന്‍ എംഎല്‍എ യുമായ എം.വി.ശ്രേയാംസ് കുമാര്‍ മകനാണ്. ആശ, നിഷ, ജയലക്ഷ്മി എന്നിവരാണ് മറ്റു മക്കള്‍.
രാമന്റെ ദുഃഖം, ഹൈമവതഭൂവില്‍, ഗാട്ടും കാണാച്ചരടുകളും, ചങ്ങമ്പുഴ വിധിയുടെ വേട്ടമൃഗം, ഡാന്യുബ് സാക്ഷി, ബുദ്ധന്റെ ചിരി തുടങ്ങി വിവിധ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്.