കേരളത്തിൽ കാലവർഷം ജൂൺ 1-ന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റും സമാനമായ പ്രവചനമാണ് നടത്തിയത്. എന്നാൽ, പ്രഖ്യാപിക്കാൻ സമയമായിട്ടില്ലെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. പക്ഷെ, തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അടുത്തായി ന്യൂനമർദ്ദം രൂപം കൊണ്ടിട്ടുണ്ട്, രണ്ട് ദിവസത്തിനകം ന്യൂനമർദ്ദം ശക്തി പ്രാപിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കാലവർഷം ജൂൺ 5-ന് കേരളത്തിലെത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പറഞ്ഞിരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 4 മാസം നീളുന്ന മഴക്കാലത്തിന്റെ തുടക്കം കേരളത്തിൽ നിന്നാണ്. രാജ്യത്തു ലഭിക്കുന്ന മഴയിൽ 75% ഈ കാലത്താണ്. ഇത്തവണ പതിവിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് അതീവ ജാഗ്രത തുടരേണ്ടതുണ്ട്.
അതേസമയം, ദേശീയ ദുരന്ത പ്രതികരണ സേന(എന്‍ഡിആര്‍എഫ്)യുടെ നാല് ടീം ഉടന്‍ കേരളത്തില്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക യോഗത്തിന്റെ തീരുമാനം അനുസരിച്ച് കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമിനെ മുന്‍കൂട്ടി നിയോഗിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മൊത്തം 28 ടീം സന്നദ്ധമായി നില്‍ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ആദ്യ സംഘമായി നാല് ടീം കേരളത്തില്‍ എത്തും എന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു.