ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ശാസ്ത്രജ്ഞന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഐസിഎംആറിന്റെ ഡൽഹിയിലെ കെട്ടിടം അണുവിമുക്തമാക്കും. രണ്ടു ദിവസത്തേക്ക് അടച്ചിടാനും തീരുമാനമായി. ജീവനക്കാരോട് രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് കോർ ടീം ആസ്ഥാനത്ത് എത്തിയാൽ മതിയെന്ന് അധികൃതർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.
പോസിറ്റീവ് ആയ ഗവേഷകൻ കഴിഞ്ഞയാഴ്ച നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ, ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ, ഐസിഎംആർ എപിഡെമിയോളജി വിഭാഗം തലവൻ ഡോ. ആർ.ആർ. ഗംഗഖേദ്കർ എന്നിവർക്കൊപ്പം ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, ഇന്ത്യയിൽ തുടർച്ചയായി രണ്ടാം ദിനവും കൊവിഡ് കേസുകൾ 8000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്.