ശബരിമല നട 14-ന് തുറക്കും, പ്രവേശനം വെർച്വൽ ക്യൂ വഴി; അറിയേണ്ടതെല്ലാം

ശബരിമലയിൽ മിഥുനമാസത്തിലെ മാസപൂജകൾക്കായി ജൂൺ 14-ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28-ന് ആറാട്ട് നടക്കും.

നിലവിൽ ശബരിമലയിലുള്ള വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറിൽ 200 പേരെ വെർച്വൽ ക്യൂ വഴി അനുവദിക്കും. രാവിലെ നാലുമുതൽ ഉച്ചക്ക് ഒന്നുവരെയും വൈകിട്ട് നാലുമുതൽ രാത്രി 11 വരെയും ദർശനം അനുവദിക്കും. ആകെ 16 മണിക്കൂറായിരിക്കും ദർശനസമയം.

50 പേരെ മാത്രമേ ഒരുസമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. അടുത്ത ക്യൂവിൽ അടുത്ത 50 പേരെ പ്രവേശിപ്പിക്കും. ക്യൂവിൽ സാമൂഹ്യ അകലം പാലിക്കാൻ കൃത്യമായ ക്രമീകരണം വട്ടം വരച്ച് രേഖപ്പെടുത്തും. 10 വയസിന് താഴെയുള്ളവർക്കും 65 വയസിനുമേലെയുള്ളവർക്കും രജിസ്ട്രേഷൻ അനുവദിക്കില്ല.

പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനിംഗ് ഉണ്ടാകും. ഭക്തർ നിർബന്ധമായും മാസ്‌ക് ധരിക്കണം. കൈ സോപ്പുപയോഗിച്ച് കഴുകാനും സാനിറ്റൈസേഷനും സൗകര്യമുണ്ടാകും. വി.ഐ.പി ദർശനം ഉണ്ടാകില്ല. വരുന്ന ഭക്തർക്ക് താമസസൗകര്യവുമുണ്ടാകില്ല.

കൊടിയേറ്റവും ആറാട്ടും ഇത്തവണ ചടങ്ങുകളായി മാത്രമാകും നടത്തുക. നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാകും. എന്നാൽ തങ്ങൾ കൊണ്ടുവരുന്ന നെയ്യ് തന്നെ അഭിഷേകം നടത്തി അതിന്റെ ആടിയശിഷ്ടം വേണമെന്ന് നിർബന്ധം ചെലുത്തരുത്. എന്നാൽ അഭിഷേകം നടത്തിയ നെയ്യ് നൽകാൻ സൗകര്യമൊരുക്കും. പാളപാത്രത്തിൽ ചൂടുകഞ്ഞി ഭക്തർക്ക് നൽകും.

കെ.എസ്.ആർ.ടി.സി ബസുകൾ വഴിയും സ്വകാര്യവാഹനങ്ങൾ ഉപയോഗിച്ചും വരാം. ഇത്തവണ പ്രത്യേക സാഹചര്യത്തിൽ പമ്പ വരെ വാഹനങ്ങൾ വരാൻ യാത്രാനുമതിയുണ്ട്. പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. മഴ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റം വരുത്തും.

അഞ്ചുപേർ വീതമുള്ള ടീമുകളായാണ് അനുവദിക്കുക. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ഭക്തർ ശബരിമല ദർശനത്തിന് കേരളത്തിലേക്ക് വരാൻ 'കോവിഡ്-19 ജാഗ്രത' പോർട്ടൽ വഴി പാസിന് രജിസ്റ്റർ ചെയ്യണം. പേരും വിവരങ്ങൾക്കുമൊപ്പം ശബരിമലയിൽ വരുന്നവർ വരുന്നതിന് രണ്ടുദിവസം മുമ്പെങ്കിലും ഐ.സി.എം.ആർ അംഗീകൃത ലാബിന്റെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നത് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഉള്ള ഇതര സംസ്ഥാന ഭക്തർക്കേ ശബരിമലയിലേക്ക് യാത്രാനുമതിക്ക് പാസ് നൽകൂവെന്ന് മന്ത്രി വ്യക്തമാക്കി.

യാത്രയ്ക്ക് അത്യാവശ്യം ലഗേജ് മാത്രമേ ആകാവൂ. വരുന്നവർക്ക് ആവശ്യമായ ചൂടുവെള്ളം, മെഡിക്കൽ സൗകര്യം എന്നിവയുണ്ടാകും. അപ്പവും അരവണയും ഓൺലൈനായി നേരത്തെ ബുക്ക് ചെയ്യുന്നവർക്കാവും വിതരണം ചെയ്യുക. നേരത്തെ പണമടച്ച് ബുക്ക് ചെയ്തവർക്ക് സന്നിധാനത്ത് നിന്ന് ഇവ ശേഖരിക്കാം.

ശബരിമലയിലേക്ക് വണ്ടിപ്പെരിയാർ വഴി വന്നുള്ള ദർശനം അനുവദിക്കില്ല. ശബരിമലയിൽ ശുചീകരണത്തിൽ കേരളത്തിൽനിന്നുള്ള തൊഴിലാളികളെ നിയോഗിക്കും. പൊതുസ്നാനഘട്ടങ്ങൾ ഉപയോഗിക്കാനാകാത്തതിനാൽ പമ്പാസ്നാനം ഇത്തവണ അനുവദിക്കില്ല എന്നും മന്ത്രി അറിയിച്ചു.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കും അമ്പലദർശനത്തിന് പ്രവേശനം. ഒരു ദിവസം 600 പേർക്ക് ദർശനം ലഭ്യമാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂറിൽ 150 പേർക്ക് ദർശനം സാധ്യമാകും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും ദർശനം അനുവദിക്കുക. വി.ഐ.പി ദർശനം ഉണ്ടാകില്ല. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക സമയം അനുവദിക്കും. ബാച്ച് അടിസ്ഥാനത്തിൽ ദർശനം അനുവദിക്കും. ഓരോ ബാച്ചിലും 50 പേർ ഉണ്ടാകും. ഒരു മണിക്കൂറിൽ മൂന്ന് ബാച്ച് ദർശനത്തിന് അനുവദിക്കും.

സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നവിധം ക്രമീകരണങ്ങളുണ്ടാകും. ഓരോ ബാച്ച് ദർശനം നടത്തിപോകുമ്പോഴും ഗ്രില്ലുകൾ ഉൾപ്പെടെ സാനിറ്റൈസ് ചെയ്യും. ഹാൻഡ്വാഷ്, സാനിറ്റൈസിംഗ് സൗകര്യമുണ്ടാകും. ജീവനക്കാരും ദർശനത്തിനെത്തുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രസാദം, തീർഥം, നിവേദ്യം എന്നിവ നൽകില്ല.

ഗുരുവായൂരിൽ വിവാഹങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരുദിവസം പരമാവധി 60 വിവാഹം വരെയാകാമെന്നണ് തീരുമാനം. രാവിലെ അഞ്ചുമുതൽ ഉച്ചക്ക് ഒന്നരവരെയാണ് വിവാഹം നടത്താനുള്ള സമയം. രജിസ്ട്രേഷൻ ചെയ്യന്നതനുസരിച്ച് വിവാഹസമയം ക്രമീകരിക്കും. ഒരു വിവാഹത്തിന് 10 മിനിറ്റാകും അനുവദിക്കുക. വരനും വധുവുമടക്കം പരമാവധി 10 പേർക്ക് പങ്കെടുക്കാം. വിവാഹപാർട്ടി അരമണിക്കൂർ മുമ്പ് എത്തി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കാത്തിരിക്കണം. അവിടെ സാമൂഹ്യ അകലം പാലിച്ച് കാത്തിരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അവിടെവച്ച് രേഖകൾ, തിരിച്ചറിയൽ കാർഡ് തുടങ്ങിയ പരിശോധന, മെഡിക്കൽ പരിശോധന തുടങ്ങിയവ നടത്താൻ ക്രമീകരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Local Desk

Recent Posts

Web Desk 20 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More