ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച റിവ്യൂ ഹർജികളിൻമേൽ വാദം കേൾക്കില്ലെന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശന ഹർജികൾ മാറ്റിവെച്ച് അംഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന് വിട്ട വിഷയങ്ങൾ അതിവിശാലമാണ്. പൗരാവകാശം മതസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാ വിഷയങ്ങൾ പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായി രൂപീകരിച്ച വിശാല ബെഞ്ചിന് നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാര വിഷയങ്ങളിൽ ആദ്യം തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെ വ്യക്തമാക്കി.
മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശം, മിശ്രവിവാഹിതരായ പാഴ്സി സത്രീകളുടെ ആരാധനാലയ പ്രവേശം, ദാവൂദി ബോറ സ്ത്രീ കളുടെ ചേലാകർമ്മം തുടങ്ങിയ വിഷയങ്ങളിൽ ലഭിച്ച എല്ലാ ഹർജികളും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമല പുന:പരിശോധന ഹർജികൾ മറ്റ് മതസമുദായങ്ങളിലടക്കമുള്ള മതസ്വാതന്ത്യവും പൗരാവകാശവുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ രൂപീകരിച്ച വിശാല ബെഞ്ചിൽ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എൽ. നാഗേശ്വരറാവു ,എം.എം.ശാന്തന ഗൗഡർ, എസ്.എ.നസീർ, ആർ.സുഭാഷ് റെഡ്ഢി, ബി.ആർ.ഗവായി, സൂര്യകാന്ത് ഉൾപ്പെടെ ഒൻപത് പേർ അംഗങ്ങളാണ്. നവംബർ 14-ന് ശബരിമല യുവതീ പ്രവേശന ഹർജികൾ മാറ്റിവെച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് ഗൊഗോയ് അദ്ധ്യക്ഷനായ അംഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിശാല ബെഞ്ച് രൂപീകരിച്ചത്.