നിശാപാർട്ടി സംഘടിപ്പിച്ച ഇടുക്കി ഉടുമ്പൻചോലയിലെ തണ്ണിക്കോട് മെറ്റൽസിന് പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. നിശാപാർട്ടി സംഘടിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായ റോയ് കുര്യന്റെ ഉടമസ്ഥതതയിലുള്ളതാണ് ഈ ക്രഷർ യൂണിറ്റ്. അനധികൃതമായി പ്രർത്തിക്കുന്ന തണ്ണിക്കോട് മെറ്റൽസിന് റവന്യു വകുപ്പാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. യാതൊരു അനുതിയോ രേഖയോ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ പശ്ചാത്തലത്തിലത്തിലാണ് സ്ഥാപനം സർക്കാർ പൂട്ടിച്ചത്.
അനുമതിയില്ലാതെ കോടിക്കണക്കിന് രൂപയുടെ ഉത്പ്പന്നങ്ങൾ ക്രഷർ യൂണിറ്റിൽ ശേഖരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ക്രഷറിയിലും പരിസര പ്രദേശത്തും റവന്യു ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കോതമംഗലത്തെ ക്രഷർ യൂണിറ്റിന്റെ വിൽപന കേന്ദ്രം മാത്രമാണ് ഇതെന്നാണ് ഇതിന്റെ ഉടമസ്ഥർ അവകാശപ്പെട്ടിരുന്നത്. എന്നാൽ നിർമാണ വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്താനുള്ള സ്റ്റോക്ക് ലൈസൻസ് സ്ഥാപനത്തിനുണ്ടായിരുന്നില്ല. ക്രഷർ ആരംഭിക്കുന്നതിന് മൈനിംഗ് ജിയോളജി വകുപ്പിന്റെ അനുമതി ഇവർ വാങ്ങിയിരുന്നില്ല. പഞ്ചായത്തിന്റെ അനുമതിയും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയത്. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് തഹസിൽദാർ ജില്ലാകളക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും. ക്രഷർയൂണിറ്റ് പ്രവർത്തിക്കുന്നത് സർക്കാർ പുറംപോക്ക് ഭൂമിയിലാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തഹസിൽദാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബെല്ലിഡാൻസ് അടക്കമുള്ളവ സംഘടിപ്പിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്തിരുന്നു. കോതമംഗലം മാലിപ്ര തവരക്കാട്ട് ബേസിൽ ജോസ്, കാന്തിപ്പാറ ചെമ്മണാർ എളിനിയിൽ സോജി ഫ്രാൻസീസ്, വെയ്യൂച്ചിറ മന്നടിശാല തോപ്പിൽ മനു കൃഷ്ണ, ഉടുമ്പൻ ചോല പള്ളിക്കുന്ന് ബാബു മാധവൻ, ശാന്തൻ പാറ സ്വദേശി കുട്ടപ്പായി,എംഎം രാജ് എന്നിരെയാണ് ശാന്തരൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കേസിൽ ക്രഷർ ഉടമ റോയ് കുര്യൻ അടക്കം 48 പേർക്കെതിരെയാണ് കേസെടുത്തത്.