രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവലിൽ വന്നു. 1986 ലെ ഉപഭോക്തൃ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഒരു കോടി രൂപ വരെയുള്ള പരാതികൾ ജില്ലാ തലത്തിൽ പരിഹരിക്കാം. ഉപഭോക്തമാക്കളുടെ പരാതി അതാത് പ്രദേശങ്ങളിൽ പരിഹരിക്കാമെന്ന് പുതിയ നിയമത്തിലുണ്ട്. 2019 ആഗസ്റ്റ് ആറിനാണ് പാർലമെന്റ് നിയമം പാസാക്കിയത്. കഴിഞ്ഞ മാസം 15 ന് വിജ്ഞാപനം പുറത്തിറങ്ങി.
പുതിയ നിയമ പ്രകാരം ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ പേര് ജില്ലാ ഉപഭോക്തൃ കമ്മീഷൻ എന്നാക്കും. ജില്ലാ കമ്മീഷന് ഒരു കോടി രൂപ വരെയുള്ള പാരാതി കേൾക്കാൻ കഴിയും. നേരത്തെ ജില്ലാ തലത്തിൽ 20 ലക്ഷം രൂപ വരെയുള്ള കേസുകൾ മാത്രമെ പരിഹരിക്കാൻ അധികാരം ഉണ്ടായിരുന്നുള്ളു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് കോടിയിൽ കൂടുതൽ മൂല്യമുള്ള കേസുകൾ കേൾക്കാൻ പുതിയ നിയമം അധികാരം നൽകുന്നു. 86 ലെ നിയമം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിയമം പാസാക്കിയത്. ഇ കോമേഴ്സ് ഓൺലൈൻ വിൽപന മേഖലകളെ കൂടി പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഭിക്കുന്ന പരാതി 3 മാസത്തിനകം തീർപ്പാക്കണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. ഉത്പന്നത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനയോ ലാബ് ടെസ്റ്റോ ആവശ്യമാണെങ്കിൽ 5 മാസം വരെയാകാം ഇത്. കോടതിക്ക് പുറത്ത് തർക്കങ്ങൾ ഒത്തുതീർപ്പാക്കാമെന്നും നിയമത്തിലുണ്ട്. മധ്യസ്ഥൻ തീർപ്പാക്കിയ നിബന്ധനകൾ കോടതിയുടെ ഉത്തരവായി കണക്കാക്കും. സംസ്ഥാന കമ്മീഷന് മുന്നിൽ അപ്പീൽ സമർപ്പിക്കുന്നതിന് മുമ്പ്. ജില്ലാ കമ്മീഷൻ ഉത്തരവിട്ട തുകയുടെ 50 ശതമാനം കെട്ടിവെക്കണം. നേരത്തെ ഇത് 25,000 രൂപയായിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ മുഖം കാണിക്കുന്നതിൽ അഭിനേതാക്കളെയും സെലിബ്രിറ്റികളെയും പുതിയ നിയമത്തിൽ വലക്കുന്നുണ്ട്. അതേസമയം പരസ്യ നിർമാതാക്കളെയും സെലിബ്രിറ്റികളുയെും നിയമപരമായി ബാധ്യസ്ഥരാക്കുന്ന നിയമത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഇതുവരെ പൂർണമായും പുറത്തുവന്നിട്ടില്ല.