പ്രൈസ് ഹൗസ് വാട്ടർ കൂപ്പേഴ്സിനെതിരെ കൂടുതൽ നടപടിയുമായി സർക്കാർ. ചീഫ് സെക്രട്ടറി തല അന്വേഷണസമിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഐടി വകുപ്പിലെ പദ്ധതികളിൽ നിന്ന് പിഡബ്ല്യൂസിയെ ഒഴിവാക്കാൻ സമിതി നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാറിന്റെ ഇന്റർനെറ്റ് വിതരണ പദ്ധതിയായ കെ ഫോണിന്റെ കൺസൾട്ടൻസിയിൽ നിന്നും പിഡബ്ല്യൂസിയെ ഒഴിവാക്കിയിരുന്നു. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് പദ്ധതിയിൽ നിന്നും പിഡബ്ലൂസിയെ മാറ്റാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ ഗതാഗത വകുപ്പിലെ ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും കമ്പനിയെ ഒഴിവാക്കിയിരുന്നു.
സ്പേസ് പാർക്കിലെ പ്രൊജക്റ്റ് മാനേജരായി സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പിഡബ്ല്യൂസിയെ ഐടി വകുപ്പിന്റെ മുഴുവൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. നിയമനത്തിനായി സ്വപ്ന സുരേഷ് നൽകിയത് വ്യാജ ബിരുദമാണെന്ന് തെളിഞ്ഞിരുന്നു. കൂടാതെ നിയമനത്തിൽ പിഡബ്ല്യൂസി ജാഗ്രത പുലർത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മൂൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ശുപാർശ പ്രകാരമുള്ള നിയമനം അനധികൃതമാണെന്നും കണ്ടെത്തിയിരുന്നു. സമിതിയുടെ ശുപാർശ പ്രകാരമാണ് ശിവശങ്കരനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.