ശക്തമായ വെള്ളപ്പൊക്കത്തിൽ നിന്നും കരകയറാനാകാതെ ആസ്സാമും ബിഹാറും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ 3 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 37 ലക്ഷത്തിലധികം ആളുകളാണ് ബാധിക്കപ്പെട്ടത്.
ആസ്സാമിലെ 33 സംസ്ഥാനങ്ങളിൽനിന്ന് 27 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. കൊക്രജാർ, ബർപേട്ട, മൊറീഗൺ ജില്ലകളിൽനിന്നാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം മരണപ്പെട്ടത് 122ലധികം പേരാണ്. പത്തുലക്ഷത്തിലധികം ആളുകളാണ് ബിഹാറിൽ പ്രളയം കാരണം ദുരിതത്തിലായത്. ഗന്ധക് നദി മൂന്നുസ്ഥലങ്ങളിൽ കവിഞ്ഞൊഴുകി നിരവധി പ്രദേശങ്ങളെയാണ് വെള്ളത്തിൽ മുക്കിയത്.ബിഹാറിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രസിഡന്റ് രാം നാഥ് കോവിന്ദ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിക്കുകയും ദുരിതബാധിത ജനങ്ങളോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു. അസം, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പ്രളയ ദുരിതബാധിതർക്കും, കോവിഡ് -19 ബാധിതർക്കുമായി റെഡ്ക്രോസിന്റെ സാമഗ്രികൾ വഹിച്ച ഒമ്പത് ട്രക്കുകളാണ് രാഷ്ട്രപതി ഭവനിൽ നിന്ന് അദ്ദേഹം ഫ്ലാഗ് ചെയ്തത്.
അടുത്ത മൂന്ന്-നാല് ദിവസങ്ങളിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും താപനിലയിൽ കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ഐ.എം.ഡി അറിയിച്ചു.