യുഎസ്-ചൈന സംഘർഷം ആഗോള വിപണിയെ മൊത്തത്തിൽ ബാധിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഇന്ത്യയും ബ്രസീലും പോലുള്ള വളർന്നുവരുന്ന വിപണികളെയാണ് ഇത് കൂടുതല്‍ തകർച്ചയിലേക്ക് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലയെയും മാന്ദ്യംബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ രാജന്‍, കൊവിടാനന്തര കാലത്തേക്ക് കടക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും പറഞ്ഞു. "യുഎസ് തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ തീർച്ചയായും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിക്കുകയും അത് ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. " അദ്ദേഹം പറഞ്ഞു.
ഇപ്പോഴും വൈറസുമായി പോരാടുന്ന ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ പ്രധാന പ്രശ്നം വൈറസിനെ പിടിച്ചുകെട്ടുക എന്നതാണെന്നും, നിർഭാഗ്യവശാൽ വ്യാപനം വൻ തോതിലായത് ഇതിന് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. "സാമ്പത്തിക മേഖലയിലും ഈ സ്ഥിതി വളരെയധികം അനിശ്ചിതത്വം ഉണ്ടാക്കുന്നുണ്ട്. കാരണം പുതിയ ലോക്ക്ഡൗണുകൾ ഉണ്ടാകുമോയെന്നും അവ എത്രത്തോളം ശക്തമായേക്കുമെന്നും ബിസിനസുകാർക്ക് അറിയില്ല." രാജൻ കൂട്ടിച്ചേര്‍ത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർപേഴ്‌സണും സെയിൽസ്ഫോഴ്‌സ് ഇന്ത്യ സിഇഒയുമായ അരുന്ധതി ഭട്ടാചാര്യയും ഈ വിഷയത്തിൽ സംസാരിച്ചിരുന്നു.